Monday, October 18, 2010

ബാക്കി

കൊടുങ്കാറ്റില്‍ മാമരങ്ങള്‍ പറന്നുപോയി
ഒരു പൂച്ചെടി മാത്രം അതിന്റെ പൂവിനെ മാറോടണച്ചു
ചുംബിച്ചുനില്‍ക്കുന്നു
പണം പൂത്തുനിന്ന കൊട്ടാരങ്ങളെല്ലാം നിലംപരിശായി
മണ്ണെണ്ണവിളക്കണയാതെ ഒരു ഓലക്കുടില്‍ മാത്രം ആര്‍ക്കുവേണ്ടിയോ കാവല്‍നില്‍ക്കുന്നു
ആരവങ്ങളെല്ലാം തിരമാലകളില്‍ മുങ്ങി
ചുണ്ടില്‍ തസ്‌ബീഹിന്റെ മര്‍മരവുമായി
ഒരു ദിക്‌റ്‌ പാടിക്കിളി മാത്രം
സുജൂദില്‍ വീണിരിക്കുന്നു
അപ്പോഴും ഒരു പൈതല്‍
ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഗര്‍ഭപാത്രം തുരന്നു പുറത്തുവരാന്‍ വെമ്പുന്നു
ദൈവമേ,
നിന്റെ രഹസ്യങ്ങളുടെ ഖജാനകളില്‍
എനിക്കൊന്നു കണ്ണെറിയാനാവുമോ?